2010, മാർച്ച് 26, വെള്ളിയാഴ്‌ച

പാണത്തിയും ചേമ്പും

              പാണത്തിയാണ് അതാദ്യം കണ്ടത്. കിണറ്റുവക്കത്തെ കൊച്ചിച്ചേമ്പിന്റെ കടയ്ക്കലേക്ക് ഒരു തുരങ്കം നിര്‍മിക്കപ്പെട്ടിരിക്കുന്നു. തുരപ്പന്റെ പണിയാണ് അതെന്ന് അവള്‍ക്ക് പെട്ടെന്ന് പിടികിട്ടി. പാണത്തി മണ്‍വെട്ടിയെടുത്ത് ചേമ്പിന്‍കടയിലെ മണ്ണ് ഇളക്കിനോക്കി. വിത്തുകള്‍ മാത്രമല്ല,കണ്ണാടിവരെ തിന്നുതീര്‍ത്തിരിക്കുന്നു.
              കാലത്ത് വിറയകറ്റാന്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ്‌ അകത്താക്കുകയെന്ന പതിവു പരിപാടിക്ക് ഇറങ്ങിയ പാണന്‍ വരുന്നതും കാത്ത് പാണത്തി വീട്ടുപണികളിലേക്ക് തിരിഞ്ഞു. പാണന്‍ വന്നയുടന്‍, ആറ്റുനോറ്റു നട്ടുനനച്ചുണ്ടാക്കിയ കൊച്ചിചേമ്പിന്റെ ദുര്‍വിധിയെക്കുറിച്ചു  അവള്‍ പാണനോട് പറയുകയും ചെയ്തു.
"ങ്ങാഹാ!... അത്രയ്ക്കായോ?....അങ്ങനെയൊരു ആണത്തമുള്ള 
തുരപ്പനുണ്ടെങ്കില്‍ ഈ പാണനോട് കളിക്കാന്‍വാ...." 
പാണന്‍ മണ്‍വെട്ടി കൈയിലെടുത്തപ്പോള്‍ വീരശൂരപരാക്രമങ്ങള്‍ക്കുശേഷം കണവന്‍ തുരപ്പനെ തകര്‍ക്കുമെന്നു തന്നെ പാണത്തി കരുതി. പക്ഷെ പാണന്‍ ചേമ്പായ ചേമ്പൊക്കെ പറിക്കുകയാണുണ്ടായത്. ചേമ്പിന്‍വിത്തുകള്‍ കൊമ്പോറത്തില്‍ നിറച്ചുകൊണ്ടുവന്ന് പാണന്‍ വീട്ടിനകത്തൊരു മുക്കില്‍ കൂട്ടിയിട്ടു. ചേമ്പ് തീരുംവരെ അതുതന്നെയാവട്ടെ കൂട്ടാനെന്നു കല്പിച്ച് അയാള്‍  പുറത്തേക്ക് പോയി.
 ഉച്ചയ്ക്കാണ് പാണന്‍ തിരിച്ചെത്തിയത്‌. അയാള്‍ക്ക്‌ ഒരാനയേയും കൂടെയൊരു പാപ്പാനെയും തിന്നാനുള്ള വിശപ്പുണ്ടായിരുന്നു. പോരാത്തതിന് അകത്തുള്ള നാടന്‍ വിശ്വരൂപം കാണിക്കുവാന്‍ തുടങ്ങുകയും ചെയ്തിരുന്നു. വന്നപാടെ പുള്ളി അടുക്കളയില്‍ കയറി പലകയിട്ട് നിവര്‍ന്നിരുന്നു.
                  പാണന്റെ പരവേശം കണ്ടറിഞ്ഞ പാണത്തി വളരെ പെട്ടെന്നുതന്നെ പാത്രങ്ങള്‍ കഴുകി ചോറ് വിളമ്പി. മറ്റൊന്നും നോക്കാന്‍ മിനക്കെടാതെ പാണന്‍ ചുടുചോറു വാരിവിഴുങ്ങിത്തുടങ്ങി. പാണന്റെ ആര്‍ത്തികണ്ട് പാണത്തിക്ക് ചിരിപൊട്ടിയെങ്കിലും  അവന്‍ തന്റെ കണവനാനെന്നു ഓര്‍ത്ത്  അവള്‍ ചിരിയടക്കി. 
                  വിശപ്പുമൂലം അന്ധനായിക്കഴിഞ്ഞിരുന്ന പാണന്‍ ചട്ടിയില്‍ ഉള്ളതത്രയും തന്റെ പാത്രത്തില്‍ വീണ ശേഷമാണ് കണ്ടത്. പാണത്തി ചേമ്പ് പാകംചെയ്ത ചട്ടി പാണന്റെ പാത്രത്തിലേക്ക് കമിഴ്ത്തുകയായിരുന്നു.
"പാണത്തീ.....നിനക്ക് ചേമ്പ് വേണ്ടേ?" അവന്‍ ചോദിച്ചു.
"ഏയ്....ഞാന്‍ ചേമ്പ് തിന്നാറില്ല."
                    പാണന്‍ അവളെ നിര്‍ബന്ധിക്കേണ്ട എന്നു വിചാരിച്ചു. കാരണം പുതുപെണ്ണാണ്;വര്‍ഷം ഒന്നു കഴിഞ്ഞതേയുള്ളൂ. ചേമ്പുമൂലം കുടുംബത്ത് ഒരു ചൊറിച്ചില്‍ ഉണ്ടാക്കേണ്ടെന്നു കരുതി അയാള്‍ തീറ്റ തുടര്‍ന്നു. തിന്നുന്നതിനിടയില്‍ പാണന് വല്ലാത്തൊരു മനോവിഷമമുണ്ടായി. അറ്റവേനലിന് ചേമ്പൂകള്‍ക്ക്  വെള്ളംകോരി നനച്ചത്‌ പാണത്തിയാണെന്നു അയാള്‍ ഓര്‍ത്തു; അതും പാതാളത്തിന്റെ ആഴമുള്ള കിണറ്റില്‍നിന്ന്.
 പിറ്റേന്നും ചേമ്പ് കറിവെക്കുകയും ചട്ടിയൊന്നാകെ പാണന്റെ പാത്രത്തിലേക്ക് കമിഴ്ത്തപ്പെടുകയും ചെയ്തു. അപ്പോഴും പാണന്‍ ചോദിച്ചു:
"പാണത്തീ....നിനക്ക് ചേമ്പ് വേണ്ടേ?"
"ഊ....ഹും.." പാണത്തി നിഷേധം മൂളി.
"പിന്നെ നീ ചോറ് തിന്നുന്നതെങ്ങനെ?"
"ഞാന്‍ ഒരു മുളകുകൂട്ടി തിന്നോളാം."
പിന്നെയും രണ്ടുമൂന്നു ദിവസം കഴിഞ്ഞു. ഓരോ ദിവസവും ചേമ്പ് കറിവെക്കുകയും ചട്ടിയൊന്നാകെ പാണന്റെ പാത്രത്തിലേക്ക് കമിഴ്ത്തപ്പെടുകയും ഉണ്ടായി.
ഒരു പ്രഭാതത്തില്‍ പാണന്‍ വിറയകറ്റാന്‍ പോയതായിരുന്നു. ഷാപ്പില്‍ കൂട്ടുപാണന്‍മാരില്‍ ഒരുവനുണ്ടായിരുന്നു.

 രണ്ടാളും കുടിച്ചും കടിച്ചും സംസാരിച്ചും പതിയെ ഭാര്യമാരിലെത്തി. സംഗതിവശാല്‍ തന്റെ ഭാര്യ ചേമ്പ് കഴിക്കില്ലെന്നും പാകംചെയ്യുന്നത് ചട്ടിയോടെ തന്റെ പാത്രത്തിലേക്ക് കൊട്ടുകയാണ് പതിവെന്നും പാണന്‍ കൂടുകാരനോട് തൊണ്ടയിടറി പറഞ്ഞു.
കൂട്ടുപാണന്‍ ചിരിക്കുകയാണുണ്ടായത്. അതിന്റെ കാരണം പാണന് മനസ്സിലായില്ല. കൂട്ടുകാരനാവില്ല, അവന്റെ ഉള്ളില്‍ കിടക്കുന്നവനാകും ചിരിക്കുന്നത് എന്നോര്‍ത്ത് പാണന്‍ മിണ്ടാതിരുന്നു.
"നിന്റെ പാണത്തി ചേമ്പ് തിന്നുന്നത് കാണണോ?"
"എന്താ വഴി?"
മാന്യമായ വഴിയാണെങ്കില്‍ സ്വീകരിക്കാമെന്ന് അയാള്‍ക്ക്‌ തോന്നി.
കൂട്ടുകാരന്‍ പറഞ്ഞുതുടങ്ങി:
"ചേമ്പ് വെന്തുവരുമ്പോള്‍ ഇത്തിരി വെളിച്ചെണ്ണ ചട്ടിയിലേക്ക് ഒഴിക്ക് "
"എന്നിട്ട്?"
"എന്നിട്ടെന്താ?......പാണത്തി ചേമ്പ് തിന്നും."
"നേരോ?"
"നേര്...പക്ഷെ ഒന്നുണ്ട്; വെളിച്ചെണ്ണ പാണത്തി കാണാതെ ഒഴിക്കണം."
പാണന്‍ എഴുന്നേറ്റ് നടന്നു.
                വീടിലെത്തുമ്പോള്‍ പാണത്തി പുറത്തെന്തോ തകൃതിയായ പണിയിലാണ്. പാണന്‍ അടുക്കളയില്‍ കയറി. അടുപ്പത്ത് ചട്ടിയില്‍നിന്ന് വെന്ത ചേമ്പിന്റെ മണം. പാണന്‍ ഇത്തിരി വെളിച്ചെണ്ണ ചട്ടിയില്‍ ഒഴിച്ചശേഷം പുരത്തുവന്നിരുന്ന് 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ ' ജപിക്കുവാന്‍ തുടങ്ങി.
ഉച്ചയ്ക്ക് ഉണ്ണുവാന്‍ വിളിച്ചപ്പോള്‍  പാണന്‍ പലകയിട്ട് ഇരുന്നു. ചോറ് വിളമ്പിയ വെച്ച ശേഷം പാണത്തി ചേമ്പ് വെച്ച ചട്ടിയൊന്നാകെ പാണന്റെ പാത്രത്തിലേക്ക് കമിഴ്ത്തി.
പാണന്‍ തീറ്റ തുടങ്ങി.
ആര്‍ത്തിപിടിച്ച് തിന്നുകയാണെങ്കിലും പാണന്‍  കൂട്ടുകാരന്റെ മന്ത്രവിദ്യയുടെ ഫലത്തെക്കുറിച്ച്   ഉത്കണ്ടാകുലനായിരുന്നു. പാണന് അധികം കാത്തിരിക്കേണ്ടി വന്നില്ല. പാണത്തിയുടെ ലജ്ജ തളര്‍ത്തിയ ശബ്ദം പാണന്‍ കേട്ടു:
"പാണാ...പാണാ...ഞാനും തിന്നും ചേമ്പ് !"    ‍ ‍                     ‍         

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ