അത്ഭുതങ്ങളുടെയും പ്രവാചകരുടെയും പെട്ടികള്‍ അടച്ചു താഴിട്ടുകഴിഞ്ഞ ഈ കറുത്ത കാലത്തിലിതാ ഞങ്ങളുടെ കീഴോട്ടൂരില്‍ പതിനൊന്നു പത്തിരിയും ഇരുപത്തിരണ്ടു ഗ്ലാസ് കട്ടന്‍ചായയും കൊണ്ട് ഒരാള്‍ ചായക്കട നടത്തുന്നു! ചായക്കടയുടെ എല്ലാമെല്ലാമായ അവറൂക്ക ക്രിസ്തുദേവനേക്കാള്‍ പെരുത്ത് വലിയ മനുഷ്യനാണ് എന്നാണ് ഞങ്ങള്‍ കീഴോട്ടൂരുകാരുടെ വിശ്വാസം. കാരണം ക്രിസ്തു ദേവന്‍ അഞ്ചപ്പവും രണ്ട് മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയത് ഒരേയൊരു ദിവസം മാത്രം.
പത്തേപത്തു പത്തിരിയും ഇരുപത് ഗ്ലാസ് കട്ടന്‍ചായയും കൊണ്ടാണ് ഞങ്ങളുടെ അവറൂക്ക പത്ത് കൊല്ലം കച്ചവടം നടത്തിയത്. ഇതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് ദാരിദ്ര്യം, തൊഴിലില്ലായ്മ, ലാഭേച്ച, തുടങ്ങിയ ഇനങ്ങള്‍ ഒന്നുമല്ലെന്നതാണ് സത്യം. എന്നിട്ടും പത്തിരി പതിനൊന്നിലും ചായ ഇരുപത്തിരണ്ടിലും എത്തുവാന്‍ പത്ത് വര്‍ഷങ്ങള്‍ മറിയേണ്ടിവന്നു .
ആവശ്യക്കാരുടെ അഭാവം കൊണ്ടല്ല. മൂന്നു രൂപയ്ക്ക് ഒരിഞ്ച് കനമുള്ള തേങ്ങാപ്പാലില്‍ കുളിച്ചു ഫ്രെഷായ കൈപ്പത്തിരിയും ഒരു ഗ്ലാസ് കട്ടനും ഞങ്ങള്‍ കീഴോട്ടൂരുകാരുടെ വായില്‍ അഴിയോട്ടുന്ന സ്വപ്നമാണ്. കീഴോട്ടൂരിലെ മഹാജനം നിരവധി തവണ പരിശ്രമിക്കുകയും പരാജയത്തിന്റെ കയ്പ്പുനീര്‍ നുണഞ്ഞിറക്കുകയും ചെയ്തതാണ്.
കീഴോട്ടൂരിലെ പത്ത് ദിവ്യന്മാരുടെ സദസ്സിലേക്ക് ചെന്നുകയറാന്‍ ഭാഗ്യം കിടച്ചത് പാലക്കാട്ടുകാരന്‍ ശങ്കരന്‍ മാഷ്ക്കാണ്. കീഴോട്ടൂക്കാരില്‍ അസൂയയുടെ ചൊറിച്ചില്‍ ഉണ്ടാക്കിയ
ആ സംഭവം ദിവ്യന്മാരാണ് നാടാകെ നടന്നു വിളമ്പിയത്.
ഒരു പ്രഭാതത്തിലാണ് ആ ചരിത്ര നാടകം അരങ്ങേറിയത്. കാക്ക ,കോഴി ,തുടങ്ങി അസംഖ്യം പക്ഷികള്‍ മിനക്കെട്ട്‌കീഴോട്ടൂര്‍ക്കാരെ വിളിച്ചുണര്‍ത്തിക്കൊണ്ടിരുന്നു .കീഴോട്ടുരമ്പലത്തില്‍ നിന്ന്യേശുദാസിന്റെ ഭക്തിരസം കിനിയുന്ന ഒച്ചയുയരുന്നു. ദൂരെ പുഴയുടെ അങ്ങേക്കരയില്‍ നിന്ന് ഏതോ യാത്രക്കാരന്റെ ഉച്ചത്തിലുള്ള കൂവല്‍. ഇങ്ങേ തീരത്തുനിന്ന് തോണിക്കാരന്‍ ചോയിയുടെ മറുകൂവല്‍. പുഴയുടെ പൊട്ടിച്ചിരി. പാതവക്കിലെ നാട്ടുമാവിലകളില്‍ മഞ്ഞുതുള്ളികളുടെ മേളം. ഇവ കൂടാതെ ഒരു ഗ്രാമത്തിന്റെ പ്രഭാതത്തിന് മിഴിവ് നല്‍കുന്ന സകല ശബ്ദാപശബ്ദങ്ങള്‍ക്കും പ്രവേശനത്തിനായി കാതും മനസ്സും തുറന്നിട്ടുകൊണ്ടാണ് ശങ്കരന്‍ മാഷ് നടന്നിരുന്നത്.
ശങ്കരന്മാഷ് കീഴോട്ടൂരിലെത്തിയിട്ട് രണ്ടേ രണ്ട് ദിവസമേ ആയുള്ളൂ. നാട്ടിലാവുമ്പോഴുള്ള പതിവ് തെറ്റിക്കേണ്ട എന്ന് കരുതി നടക്കാനിറങ്ങിയതാണ്. പാതവക്കത്ത് ചെറ്റമറച്ച ചായക്കട കണ്ടപ്പോള്‍ മാഷിന്റെ ഉള്ളിന്റെയുള്ളില്‍ നിന്നൊരു ഇളംചൂടുയര്‍ന്നു . മഫ്ലരും കട്ടിക്കുപ്പായവും ധരിചിട്ടുണ്ടെങ്കിലും പല്ലിന്‍നിരകള്‍ പഞ്ചവാദ്യം മുഴക്കുവാന്‍ തുടങ്ങിയിരുന്നതിനാല്‍ മാഷ് കടക്കകത്തേക്ക് കയറി . പാവം മാഷ്.....! അവറൂക്ക എന്ന കടയുടമയെ മാഷിന് അറിയില്ലല്ലോ.
സ്ഥലത്തെ ദിവ്യന്മാരുടെ ഒച്ചകളും ചായക്കലത്തിലെ ഓട്ടുമുക്കാലിന്റെ താളവും ചേര്‍ന്നു മാഷെ
സ്വാഗതം ചെയ്തു. മാഷ് ഒഴിഞ്ഞ ബെഞ്ചിന്‍ തുമ്പിലിരുന്നു 'ചായ ' പറഞ്ഞു .
പത്തിരി പൊള്ളുന്ന ഓടിനു മുന്നില്‍ തപസ്സിലായിരുന്ന അവറൂക്ക 'ഇയ്യാരാണ്ടാ ബലാലേ?'എന്ന മട്ടില്‍ മാഷേയൊന്നു ചുഴിഞ്ഞുനോക്കി. പശിമ കുറഞ്ഞ ഇരുട്ട് ബാക്കിനിന്നിരുന്നതിനാലും കടയില്‍ കത്തുന്ന ചിമ്മിനിവിളക്ക് തീരെ ചെറുതായതിനാലും അവറൂക്കാടെ നോട്ടം മാത്രമേ മാഷ് കണ്ടുള്ളൂ.നോട്ടത്തിനുള്ളിലെ നോട്ടം കാണാതിരുന്നത് കൊണ്ടുതന്നെ മാഷ് 'ഒരു ചായ' എന്ന് വീണ്ടും പറഞ്ഞു. മാഷ് പറഞ്ഞു നിര്‍ത്തിയതും അവറൂക്കയുടെ തപസ്സ് ഇളകിയതും ഒന്നിച്ചാണ് . അയാള്‍ മാഷുടെ മുന്നില്‍ വന്നുനിന്നു. പിന്നെ ഒരു അലര്‍ച്ചയാണ് ഉണ്ടായത്: 'ഇണീക്കെടാ ബലാലേ....'
മാഷ് അമ്പരന്നു. എന്നാലും എഴുന്നേറ്റില്ല. അപ്പോഴേക്ക് ഒച്ചയടങ്ങിയ ദിവ്യന്മാര്‍ വര്‍ത്തമാനത്തിലേക്ക് ലാണ്ടുചെയ്തു കഴിഞ്ഞിരുന്നു.
'എന്താ മാഷേ?....എന്താ അവറൂക്കാ?...'
പരിചയക്കുറവുമൂലം മാഷിന് പറ്റിയ അക്കിടിയോര്‍ത്തു അവര്‍ തലയില്‍ കൈവെച്ചു.
'ഇബടെന്താ ഓന് ചായകൊടുക്കാന്‍ ഓന്റെ കേട്ട്യോളുണ്ടാ?' അവറൂക്കാ ചോദിച്ചു.
ആരുമൊന്നും പറഞ്ഞില്ല .
അമ്പരപ്പ് ഇറങ്ങിയപ്പോള്‍ മാഷിന്റെ ചുണ്ടിലൊരുചിരിയൂറി.അപ്പോഴേക്ക്ദിവ്യന്മാരില്‍ ഒരാള്‍ അവറൂക്കയെ
മാറ്റിനിര്‍ത്തി രഹസ്യം പറഞ്ഞു. രഹസ്യത്തിന്റെ പരസ്യമായ ഒരുതുണ്ട് മാഷും കേട്ടു.
'പാലക്കാട്ടുന്നു നമ്മടെ കുട്ട്യോളെ പഠിപ്പിക്കാന്‍ കെട്ടിക്കുത്തി വന്നതല്ലേ. ഇങ്ങളൊന്നു സബൂറാക്കീന്ന്. മാഷ്ക്ക് അറിയാത്തോണ്ട് കേറിയതല്ലേ....!'
അതിനു മറുപടി കേട്ടില്ല. അവറൂക്ക അടുപ്പത്തേക്കു മടങ്ങുകയും ചെയ്തു.
'മാഷേ ഒരു മിനുട്ടിരിക്കീം. ചായ ഇപ്പൊ വരും.'
മാഷ് ഇരിപ്പ് തുടര്‍ന്നു. കട്ടന്‍ചായ വന്നു. ചായ കുടിച്ച് ഒരു അഞ്ചുരൂപാ നോട്ടു കൊടുത്ത് ബാക്കി എത്രയുണ്ടെന്നു നോക്കാതെ വാങ്ങി പോക്കറ്റിലിട്ട് മാഷ് ഇറങ്ങിനടന്നു.
സന്ധ്യക്ക് മുറ്റത്തൊരു ശബ്ദം കേട്ടാണ് മാഷ് പുറത്തിറങ്ങിയത്. മുന്നില്‍ അവറൂക്ക.കൈയില്‍ ആവിയൊടുങ്ങാത്ത കട്ടന്‍ചായ. മാഷ് അറിയാതെ ഗുരുവായൂരപ്പനെ വിളിച്ചുപോയി. അവറൂക്ക മാഷിനെ നോക്കി.മാഷ് അവറൂക്കയെയും.
'നടാടായിട്ടന്നെ ഇങ്ങള് ആളെ ചിറ്റിക്ക്യാ മാഷേ...?'
കട്ടന്‍ചായ അകത്തൊരു ഗ്ലാസില്‍ ഒഴിച്ചുവെച്ച് ഗ്ലാസും പണവും മാഷ് നീട്ടി.
'അവറ്റോള് പറഞ്ഞതോണ്ട് അന്യ നാട്ട്വാരനല്ലേന്ന് വെച്ച് തരുന്നതാ..നാളെ കാലത്തും വന്നോളീ.'
അവറൂക്ക ഗ്ലാസുംകൊണ്ട് പടിഞ്ഞാട്ടു നടന്നു.
അതില്‍പ്പിന്നെ എന്നും മാഷ് അവറൂക്കാടെ കടയിലെത്തുന്നു. തേങ്ങാപ്പാലില്‍ മുങ്ങിയ കൈപ്പത്തിരിയും കട്ടന്‍ചായയും അകത്താക്കുന്നു. അതും തുച്ചം മൂന്നു രൂപക്ക്. അത് കാണുമ്പോള്‍ 'ചൊറി' എന്ന ത്വക് രോഗവും 'കണ്ണുകടി' എന്ന നേത്രരോഗവും ഞങ്ങള്‍ കീഴോട്ടൂരുകാര്‍ക്ക് മനസ്സിലുണ്ടാകുന്നു.