2010, മാർച്ച് 20, ശനിയാഴ്‌ച

ഇബിലീസിന്റെമക്കളും ദൂരദര്‍ശനും

ഒരു പകലറുതിയില്‍ തിരിച്ചെത്തിയ തന്റെ മക്കളോടായി ഇബിലീസ് (സാത്താന്‍) ചോദിച്ചത്രേ:
"ഇന്നെങ്ങനെ മക്കളേ?"
"കൊള്ളാം പിതാവേ " മക്കള്‍ നാലും ഒരുമിച്ചു പറഞ്ഞത്രേ.
ഇബിലീസ് കന്നിപ്പുത്രനെ മാറ്റി നിര്‍ത്തിയത്രേ. ചോദ്യം തൊടുത്തുവിട്ടത്രേ:
"നീയിന്ന് ആദാമിന്റെ സന്തതികള്‍ക്ക് എന്തു വിനവരുത്തി?"
"പിതാവേ...ഞാനിന്ന് ഒരു യുവാവിനെ ഒരു വേശ്യയുടെ മാംസത്തിലേക്ക് ആനയിച്ചു."
"കൊള്ളാം. നീയോ?" ഇബിലീസ് രണ്ടാമത്തെ പുത്രനോട് തിരക്കിയത്രേ.
"ഞാനിന്ന് ഒരുത്തനെക്കൂടി ആനമയക്കിയുടെ കാമുകനാക്കി"
"നീയോ മകനേ?..." ഇബിലീസ് മൂന്നാമത്തെ പുത്രനോടും തിരക്കിയത്രേ.
"ഞാന്‍....ഞാനിന്ന് അയല്‍ക്കാരായ രണ്ട് മനുഷ്യര്‍ക്കിടയില്‍ വിദ്വേഷത്തിന്റെ അഗ്നിയെറിഞ്ഞു.
 അതില്‍ ഒരുവന്‍ അപരനെ കൊന്നു. അവിടെയിപ്പോള്‍ ഒരു വര്‍ഗ്ഗീയകലാപം കത്തിപ്പടരുകയാണ്."
"നീയെന്താണ് ചെയ്തത് ?"
ഇബിലീസിന്റെ കണ്ണുകള്‍ നാലാമനു നേരെയും തിരിഞ്ഞത്രേ.
"ഞാനിന്ന് പള്ളിക്കൂടത്തിലേക്ക് ഇറങ്ങിയ ഒരു കുഞ്ഞിനെ വളച്ചു. സ്ലേറ്റും പുസ്തകവും വഴിയരികിലെ 
പൊന്തക്കുള്ളില്‍ നിക്ഷേപിച്ച് അവനെ അയല്‍വീട്ടിലെ ദൂരദര്‍ശന്‍  സംപ്രേക്ഷണത്തിനു മുന്നില്‍ 
ഇരുത്തി. ഹര്‍ഭജന്റെ  'അച്ചാ ഫീല്‍ഡിങ്ങ്" കണ്ട് അവന്‍ കൈയടിച്ചു പിതാവേ...."
"ഇന്ന് ഏറ്റവും നല്ല പ്രകടനം നടത്തിയവന് ഒരു സമ്മാനമുണ്ട്." ഇബിലീസ് പറഞ്ഞത്രേ.
അവര്‍ നാല് പേരും അതിനര്‍ഹന്‍ താന്‍ താന്‍ എന്നു കരുതിയത്രേ.
ഇബിലീസ് അത് നാലാമന് നിഷ്കരുണം നല്‍കിയത്രെ.
ബാക്കിമൂന്നും പ്രതിഷേധിച്ചു വാക്കൌട്ട് നടത്തിയത്രേ.
തിരിച്ചുവന്ന് അനീതിയെ ശക്തിയുക്തം എതിര്‍ത്തു സംസാരിച്ചത്രേ.
അവരുടെ ആവലാതി ഇതായിരുന്നത്രേ:
തങ്ങള്‍ മൂന്നും ബുദ്ധിയുറച്ച മൂന്നെണ്ണത്തിനെ വഴി തെറ്റിച്ചു. എന്നിട്ട് ഉപഹാരം നേടിയത് കേവലം 
സ്കൂള്‍പയ്യനെ വളച്ചവന്‍!
ഒടുവില്‍ ഇബിലീസ് പറഞ്ഞത്രേ:
"മക്കളേ...ആ ഉപഹാരത്തിന് അര്‍ഹന്‍ അവന്‍ തന്നെ. സംശയമില്ല."
"വൈ?" മക്കള്‍ മൂന്നും ചീറിയത്രേ.
"ആ പയ്യന്‍  ഭാവിയില്‍ ആരാവുമെന്ന കാര്യം നമുക്ക് അജ്ഞാതമത്രേ. അവന്‍ ഒരു വിവരമുള്ള പയ്യനായാല്‍ നമ്മുടെ നിലനില്പ് അപകടത്തിലാവും."
"അതെങ്ങനെയാണ്‌ പിതാവേ?"മക്കള്‍ മൂന്നും സംശയിച്ചത്രേ.
ഇബിലീസ് സംശയം നീക്കിക്കൊടുത്തത്രേ:
"ഇന്ന് നിങ്ങള്‍ മൂന്നുപേരും ചെയ്ത പ്രവര്‍ത്തനങ്ങളുടെ ദോഷവശങ്ങളെക്കുറിച്ച് അവന്‍ ബോധവാനാവും പിള്ളാരേ....മറ്റുള്ളവരെ ബോധവാനാക്കാനും അവന്‍ മതിയാവും."
"ശരിയാണ്" മക്കള്‍ മൂന്നും സമ്മതിച്ചത്രേ.
അന്നുമുതല്‍ നാലുപേരും ഇറങ്ങിപ്പുറപ്പെടുകയാണത്രേ; കുട്ടികളെയും ടെലിവിഷ്യന്‍ ചാനലുകളേയും തമ്മില്‍ ഗാഡമായ ഒരു സൌഹൃദത്തില്‍ കുരുക്കുകയെന്ന ഭഗീരഥയത്ന സാഫല്യത്തിനായി രാപകല്‍ ഭേദമില്ലാതെ പണിയെടുക്കുകയാണത്രേ.   
       
      
    

1 അഭിപ്രായം: