2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

ബിടൽ എന്ന തെരുവുഗായകൻ



 'ണോക്ക് ണോക്ക് ഇന്നിരാഗാന്ധിയെ ണോക്ക്………..ണോക്ക് ണോക്ക് താജ്മഹൽ ണോക്ക്……….കുട ചൂടിപ്പോകുന്ന ജപ്പാൻകാരി പെണ്ണിനെ ണോക്ക്………..'
ബൈനക്കുലർ പോലെയൊരു ഉപകരണമുണ്ടായിരുന്നു അയാളുടെ കൈയിൽ. അതൊരു   സ്റ്റാണ്ടിൽ ഉറപ്പിച്ചു നിർത്തിയിരിക്കയാണ്. അതിനുള്ളിലാണ് ഇന്ദിരാഗാന്ധിയും താജ്മഹലുമൊക്കെ. പത്തുപൈസ കൊടുത്താൽ കുടചൂടിപ്പോകുന്ന ജപ്പാൻകാരിപ്പെണ്ണിനെ വരെ കാണിച്ചുതരും.
ഇനിയുമുണ്ട്…….ആനമയിൽഒട്ടകം, ഒന്നു വെച്ചാൽ രണ്ട് രണ്ടു വെച്ചാൽ നല്…….എന്ന് ഒച്ചവെക്കുന്ന കട്ടകളിക്കാർ…….

     കുട്ടിക്കാലത്ത് നായരങ്ങാടിയുടെ     സായാഹ്നങ്ങളിൽ ഇങ്ങനെ ഒട്ടേറെ നേരമ്പോക്കുകൾ ഉണ്ടായിരുന്നു. തെരുവുസർക്കസുകാർ, സൈക്കിളിലും മോട്ടോർസൈക്കിളിലും അഭ്യാസങ്ങൾ നടത്തുന്നവർ, ജയനും നസീറും ജയഭാരതിയും സീമയും നിറഞ്ഞുനിൽക്കുന്ന കലണ്ടറുകൾ വിൽക്കുന്നവർ.   ജാക്പോട്ടുകൾ വിൽക്കാനെത്തുന്നവർ, പലതരം ഒറ്റമൂലികളും സിദ്ധൗഷധങ്ങളുമായി എത്തിയവർ, തട്ടുമിഠായിക്കാർ……..ഇക്കൂട്ടരിൽ രണ്ടോ മൂന്നോ ടീം ചന്തയിൽ ഉണ്ടാവുമെന്ന് ഉറപ്പ്. ആളുകളെ ആകർഷിക്കാൻ ഇവരെല്ലാം ശ്രമിക്കുന്നതിനാൽ  വൈകുന്നേരങ്ങളിൽ  അങ്ങാടി ശബ്ദങ്ങൾ കൊണ്ട് നിറഞ്ഞിരിക്കും. ഇതിലേതെങ്കിലും ഒന്നിൽ ശ്രദ്ധിച്ചു നിൽക്കുമ്പോഴായിരിക്കും അപ്പുറത്തുനിന്ന് ഇത്തിരി സംഗീതമുയരുന്നത്.

     അങ്ങാടിയുടെ സംഗീതജ്ഞർ രണ്ടുപേരായിരുന്നു.  ആദ്യത്തെയാൾ അന്ധനായ ഒരു യുവാവായിരുന്നു. ചന്ദ്രൻ എന്നായിരുന്നു അയാളുടെ പേരെന്നാണ് ഓർമ്മ.  ഗുരുവാർ ടൗണിനടുത്ത് എവിടെയോ ആയിരുന്നു അയാളുടെ വീട്.   അയാൾ നന്നായി പുല്ലാങ്കുഴൽ വായീക്കുമായിരുന്നു. നാടുനീളെ നടന്ന് പുല്ലാങ്കുഴൽ വായിച്ചാണ്  ജീവിച്ചിരുന്നത്. രണ്ടാമന്റെ പേരറിയില്ല. അയാൾ 'ബിടൽ' എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. അയാളുടെ സംഗീതത്തിന്റെ പേരും  ബിടൽ എന്നായിരുന്നു. മലപ്പുറം ജില്ലക്കാരനായിരുന്നു എന്നൊരു ധാരണ എങ്ങനെയോ എന്റെ മനസ്സിൽ കയറിയിരിപ്പുണ്ട്.
 ഇവരിൽ ചന്ദ്രൻ  ഒറ്റനോട്ടത്തിലേ   ദു:ഖത്തിന്റെ  പൂമരമായിരുന്നു. ഒരു ശിലാരൂപം പോലെ അങ്ങാടിയുടെ ഏതെങ്കിലും ഒരു മൂലയിൽ ഇരുന്ന് അയാൾ പുല്ലാങ്കുഴൽ വായിച്ചു. അയാളുടെ  കണ്ണുകൾ ആരോടും ഒന്നും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടായിരുന്നില്ല. അയാൾ ആ മുളന്തണ്ടിന്റെ നാദം കൊണ്ട് ലോകത്തോട് സംസാരിച്ചുവന്നു. മിക്കവാറും ശോകവും ഭക്തിയുമായിരുന്നു ആ കുഴൽനാദങ്ങളുടെ ഭാവം.
 ബിടലിന്റെ കാര്യം നേരെ മറിച്ചായിരുന്നു. അയാൾ എപ്പോഴും സന്തുഷ്ടനായിരുന്നു. എന്നുമാത്രമല്ല  നർമ്മം വിതറി  മറ്റുള്ളവരെ സന്തുഷ്ടരാക്കുവാനും അയാൾക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അങ്ങാടിയിൽ അയാൾക്ക് ചുറ്റും എപ്പോഴും ആളുകളുണ്ടായിരുന്നു.

        ഈ ഇടവേളകളിൽ അയാൾ ആളുകളോട് സരസസംഭാഷണങ്ങളിൽ  ഏർപ്പെട്ടു.  കോരികയുടെ ആകൃതിയിലുള്ള മരത്തടിയിൽ തീർത്ത  ചെറിയ ഒരു ഉപകരണമായിരുന്നു അയാളുടെ കൈയിൽ പാട്ടുകൾക്ക്  സംഗീതം നല്കാൻ  ഉണ്ടായിരുന്നത്. എപ്പോഴും ഇരട്ടയായി ജനിക്കുന്ന ഒന്ന്. 'ചപ്ലാംകട്ട' എന്നായിരുന്നു  അതിനെ വിളിച്ചിരുന്നത്. പഴയ തെരുവുഗായകരുടെ കൈയിലെല്ലാം ഉണ്ടായിരുന്നു അത്.

 മറ്റു തെരുവുഗായകരിൽ നിന്ന് അയാളെ വ്യത്യസ്ഥനാക്കുന്ന ഒന്നുണ്ടായിരുന്നു. മറ്റു ഗായകരെപ്പോലെ  ബിടൽസ് ആളുകളുടെ കാരുണ്യത്തിനു കൈ നീട്ടിയിരുന്നില്ല. അയാൾ തന്റെ പാട്ടുകൾക്ക് വില നിശ്ചയിച്ചു. പണം കൈയിൽ കിട്ടിയതിനു ശേഷം മാത്രം അയാൾ പാടി. അതുകൊണ്ടു തന്നെ അയാളുടെ പാട്ടുകൾക്കിടയിലെ ഇടവേളകൾ പലപ്പോഴും ദീർഘങ്ങളായിരുന്നു. അന്ന് അമ്പത് പൈസയായിരുന്നു ഒരു ബിടലിന്റെ വില. സ്പെഷ്യൽ ബിടലിന് എഴുപത്തിയഞ്ചു പൈസയും.

ഇനിയുമുണ്ട് ബിടലിന്റെ സവിശേഷതകൾ. അയാൾ പാടിയിരുന്ന പാട്ടുകൾ സിനിമാ പാട്ടുകളായിരുന്നില്ല. മാപ്പിളപ്പാട്ടുകളായിരുന്നോ? ആയിരുന്നുവെന്ന് വേണമെങ്കിൽ പറയാം. മലബാറിലെ നാടൻ പദങ്ങൾ ആ പാട്ടുകളിൽ ധാരാളമായുണ്ടായിരുന്നു. പക്ഷെ ബിടലിന്റെ ശബ്ദത്തിലല്ലാതെ ആ പാട്ടുകളൊന്നും അതിനു മുമ്പോ പിമ്പോ കേട്ടതായി ഞാനോർക്കുന്നില്ല. ഒരു പക്ഷെ ആ പാട്ടുകളൊക്കെയും അയാൾ തന്നെ എഴുതിയതായിരിക്കണം.

അടിയന്തിരാവസ്ഥക്കാലത്തെ ബിടൽ

 അടിയന്തിരാവസ്ഥയായിരുന്നു. ഇന്ത്യയിൽ പൗരാവകാശങ്ങളുടെ മരണമണി മുഴങ്ങിയ നാളുകളായിരുന്നുവെന്ന് ചരിത്രം പറയുന്നു. അതേക്കുറിച്ച് കാര്യമായ ഓർമ്മകളൊന്നുമില്ല. മതിലായ മതിലിലെല്ലാം 'നാവടക്കൂ പണിയെടുക്കൂ' എന്ന ഭരണകൂടത്തിന്റെ ഗർജ്ജനം കണ്ടിരുന്നതായി ഓർക്കുന്നു. കടകളിൽ 'വിലനിലവാരപ്പട്ടിക' എന്ന ഒരു സാധനം കൃത്യമായി അപ്ഡേറ്റു ചെയ്തു തൂക്കേണ്ടതുണ്ടായിരുന്നു. നമ്മളിന്ന് റേഷൻകടകളിൽ കാണുന്ന പോലുള്ള ഒന്ന്. കടക്കാർ ഇക്കാര്യത്തിൽ ഇത്തിരി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. പട്ടികയിലെ കണക്കും കടയിലെ സ്റ്റോക്കും തമ്മിലും പട്ടികയിലെ വിലയും മാർക്കറ്റുവിലയും തമ്മിലും വ്യത്യാസമുണ്ടെന്നു ആരോപിച്ച് കച്ചവടക്കാരെ
പീഡിപ്പിക്കുവാൻ ഉദ്യോഗസ്ഥന്മാർക്ക്  സൗകര്യമൊരുക്കിയിരുന്നുവത്രേ ഈ നിയമം
.    
    ഈ നിയമം മുറുകിനടക്കുന്ന സമയത്ത് ഒരിക്കൽ ബിടൽസ്  അങ്ങാടിയിൽ വന്നു. നെഞ്ചിൽ  A4 സൈസിൽ  ഒരു വിലനിലവാരപ്പട്ടിക പ്രദർശിപ്പിച്ചാണ് അയാൾ വന്നത്.
'ഇതെന്താ ബിടലേ?'  പലരും ചോദിച്ചു   
'അറിയില്ലേ ,സർക്കാർ നിയമമാണ് ചങ്ങായീ. പറഞ്ഞാൽ നമ്മൾ അനുസരിക്കാണ്ടെ പറ്റോ!' ചോദിച്ചവരോടെല്ലാം അയാൾ ചിരിച്ചുകൊണ്ട് ഒരേ മറുപടി പറഞ്ഞു.
കടകളിലെ പട്ടികയുടെ രൂപത്തിൽ തന്നെയായിരുന്നു അയാളുടെ നെഞ്ചിലെ പട്ടികയും. അതിനകത്ത് ബിടൽ ഒന്നിന് 50 പൈസയാണെന്നും സ്പെഷൽ ബിടലിന് 75 പൈസയാണെന്നും മൂന്നു ബിടൽ ഒന്നിച്ചെടുത്താൽ  ഒന്നേക്കാൽ രൂപയാണെന്നും മൂന്ന് സ്പെഷൽ ബിടലുകൾ ഒന്നിച്ചെടുത്താൽ ഒന്നേമുക്കാൽ രൂപയാണെന്നും പട്ടിക രൂപത്തിൽ തന്നെ രേഖപ്പെടുത്തിയിരുന്നു. സ്റ്റോക്കിന്റെ സ്ഥാനത്ത് ചേർത്തിരുന്നത് അറിയാവുന്ന പാട്ടുകളുടെ എണ്ണമായിരുന്നോ എന്തോ.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബിടലിനെ പോലീസ് പിടിച്ചു. തെരുവിൽ പാടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അത്.
'എന്താടാ ഇത്?'
'വിലനിലവാരപ്പട്ടിക'
'ഇതെന്തിനാടാ നെഞ്ചിൽ തൂക്കിയിരിക്കുന്നത്?'
'സർക്കാർ നെയമമല്ലേ സാറേ'
'കടയിൽ തൂക്കേണ്ടത് നെഞ്ചിൽ തൂക്കിയതെന്തിനെന്നു പറ'
'എനിക്കെവിടെ സാറേ കട! എന്നാൽ ഇത്തിരി ബിസിനസ് ഉണ്ടുതാനും'
'എന്താ നിന്റെ ബിസിനസ്?'
'ബിടൽസ്'
'ബിടൽസോ?'
നെഞ്ചിലെ വിലനിലവാരപ്പട്ടിക പരിശോധിച്ച സാറമ്മാർ ബിടലിനെ ജീപ്പിൽ
കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി രണ്ടു 'ബിടൽസ്'അടിക്കുവാൻ കല്പിച്ചു. ബിടൽ പണം ചോദിച്ചു. മുൻകൂർ പണം കൊടുത്താലേ പാടൂവെന്നു പറഞ്ഞു.
പോലീസുകാർ പണം കൊടുത്ത് നാലു ബിടൽസ് കേട്ടു. ശേഷം ബിടലിന്റെ നെഞ്ചിൽനിന്ന് ആപട്ടിക ഊരിയെടുത്ത ശേഷം ഒരു താക്കീതും നൽകി വിട്ടയച്ചു.

 













                                 




  

1 അഭിപ്രായം:

  1. ബിടലിനെ സമ്മതിച്ചിരിക്കുന്നു. അയാള്‍ പോലീസുകാരില്‍
    നിന്നും പാട്ടിന്ന് പണം വാങ്ങി, അതും മുന്‍കൂറായിട്ട്.

    മറുപടിഇല്ലാതാക്കൂ